Tuesday, December 7, 2010

എ.ബി. ബിജേഷ്

എസ്.എഫ്.ഐ.യുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും,ഡ്.വൈ.എഫ്.ഐ.കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും,കരിക്കാട് വില്ലേജ് കമ്മിറ്റിയുടെ സെക്രട്ടറിയുമായ സഖാവ് ഏ.ബി.ബിജേഷ് എന്‍.ഡി.എഫ് കാപാലികരുടെ മൃഗീയമായ ആക്രമണത്തില്‍ പരിക്കേറ്റ് ഇക്കഴിഞ്ഞ നവംബര്‍ മാസം രണ്ടാം തീയതി തൃശ്ശൂര്‍ എലൈറ്റ് ഹോസ്പിറ്റലില്‍ വച്ച് രക്തസാക്ഷിത്വം വരിച്ചു.കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിമൂന്നിനാണ് വീടിനടുത്തുള്ള ജില്ലാ സഹകരണ ബേങ്കിന്റെ പഴഞ്ഞി ബ്രാഞ്ചില്‍ ജോലിക്ക് പോകുന്ന വഴിയില്‍ മൂന്ന് ബൈക്കുകളിലായെത്തിയ എന്‍.ഡി.എഫ്.മത തീവ്രവാദികള്‍ സഖാവിനെ ദാരുണമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.പിന്നീട് തൃശ്ശൂര്‍ എലൈറ്റ് ഹോസ്പ്പിറ്റലില്‍ വെച്ച് പതിനഞ്ച് മണിക്കൂര്‍ നീണ്ട ഓപ്പറേഷന്‍ വിജയകരമായിരുന്നെങ്കിലും ന്യുമോണിയയും ഇന്‍ഫെക്ഷനും ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം തീയ്യതിയോടെ സഖാവിന്റെ ആരോഗ്യ സ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയും ചെയ്തു.അനീതികള്‍ക്കെതിരായ ഏതൊരു പോരാട്ടവും രക്തസാക്ഷിത്വത്തിന്റെ ആമുഖമാണ്.മനുഷ്യജീവിതം മനോഹരമാകുന്നത് അനീതികള്‍ക്കെതിരായ പോരാട്ടത്തില്‍ ആവശ്യമെങ്കില്‍ സ്വന്തം ജീവിതം പോലും ബലിയര്‍പ്പിക്കാനുള്ള മനുഷ്യ സമൂഹത്തിന്റെ സന്നദ്ധതയാണ്.സഖാവ് ബിജേഷിന്റെ ഇരുപത്തിയഞ്ച് വര്‍ഷം മാത്രം പിന്നിട്ട അര്‍ത്ഥസമ്പുഷ്ടമായ ജീവിതത്തിനാണ് നവംബര്‍ രണ്ടിന് തിരശ്ശീല വീണത്.കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചാലും ഇളകാത്ത പര്‍വ്വതത്തിന്റെ കരുത്തും ഗാംഭീര്യവുമുള്ള മഹത്തായ മരണത്തിലേക്കാണ് സഖാവ് ബിജേഷ് യാത്രയായത്.എങ്കില്‍പ്പോലും സഖാവിന്റെ പ്രിയപ്പെട്ടവരുടെ തീവ്രവേദനകള്‍ ഒരിക്കലും ശമിക്കുന്നതല്ല.പ്രണയമധുരം ബാക്കിയാക്കി പ്രിയ സഖാവ് യാത്രയായി എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ കേവലം മൂന്ന് മാസം മുമ്പ് മാത്രം ബിജേഷ് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്ന ജീവിത സഖി സൌമ്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല പൊന്നുമകന്റെ വേര്‍പാടില്‍ മനം തകര്‍ന്ന് വിലപിക്കുന്ന മാതാവ് ഭാര്‍ഗവി,പിതാവ് ഭാസ്ക്കരന്‍,ജ്യേഷ്ഠന്‍ ബിനീഷ്,സഖാവ് ബിജേഷിന്റെ പ്രിയപ്പെട്ട സഖാക്കള്‍ എന്നിവരെല്ലാം ഇപ്പോഴും മനസ്സില്‍ ചോദിച്ചു കൊണ്ടിരിക്കുന്നത് ഇനിയും ഉത്തരമില്ലാത്ത ചോദ്യമാണ്.എന്തുകൊണ്ട് സഖാവ് ബിജേഷിനെ തന്നെ മതതീവ്രവാദികള്‍ തങ്ങളുടെ കൊലക്കത്തിക്ക് ഇരയാക്കി?ഇത്രയും ദാരുണമായ ഒരു കൊലപാതകത്തിലേക്ക് വഴിവെക്കേണ്ട ഒരു സംഘര്‍ഷാവസ്ഥയും ഈ പ്രദേശത്തുണ്ടായിരുന്നില്ല.പോപ്പുലാര്‍ ഫ്രണ്ട് എന്ന് വേഷം മാറിയ എന്‍.ഡി.എഫി.ന്റെ ജാഥ കടന്നു പോകുന്നത് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട കുറേ പേര്‍ പ്രതികളാക്കപ്പെട്ടിരുന്നെങ്കിലും ഒരിക്കല്‍പ്പോലും സഖാവ് ബിജേഷ് ഇതില്‍ രംഗത്തുണ്ടായിരുന്നില്ല.മാത്രമല്ല്ല ഒരു ക്രിമിനല്‍ കേസിലും സഖാവ് ഇതുവരെ പ്രതിചേര്‍ക്കപ്പെടുകയും ഉണ്ടായിട്ടില്ല.ഏവരോടും സൌമ്യമായും നേര്‍ത്ത പുഞ്ചിരിയോടും മാത്രം പെരുമാറിയിരുന്ന സഖാവ് ഒരിക്കല്‍ മാത്രം പരിചയപ്പെട്ടവര്‍ക്ക് പോലും മറക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു.നാടിനെ സംബന്ധിച്ച ഏതൊരു പ്രശ്നത്തിനും മുന്‍ നിരയില്‍ നിന്ന് പ്രവൃത്തിച്ചിരുന്ന പൊതുസമ്മതനായിരുന്ന ഒരു ജനകീയ നേതാവിനെ തന്നെ തങ്ങളുടെ കൊലക്കത്തിക്ക് ഇരയാക്കിയതിലൂടെ ജനാധിപത്യ സമൂഹത്തിന് ഭീഷണിയാണ് തങ്ങളെന്ന് ഈ മതതീവ്രവാദികള്‍ വെളിപ്പെടുത്തുന്നു.അടിയുറച്ച് ഇടതുപക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച സഖാവ് ബിജേഷ് വളരെ ചെറുപ്പത്തില്‍ തന്നെ പുരോഗമന പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും സംഘടനാ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു വരികയും ചെയ്തിരുന്നു.കുന്നംകുളം ഗവ.ബൊയ്സ് ഹൈ സ്കൂളില്‍ വൊക്ക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ തന്നെ സഖാവ് എസ്.എഫ്.ഐ.കുന്നംകുളം ഏരിയാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അതിനുശേഷം പഴഞ്ഞി എം.ഡി.കോളേജ് യൂണിറ്റ് സെക്രട്ടറി,എസ്.എഫ്.ഐ.കുന്നംകുളം ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ പദവികളും വഹിക്കുകയുണ്ടായി. എം.ഡി.കോളേജില്‍ പഠിക്കുന്ന കാലയളവില്‍ മാഗസീന്‍ എഡിറ്റര്‍,യു.യു.സി.,യൂണിയന്‍ ചെയര്‍മാന്‍ എന്നീ പദവികളിലേക്കും സഖാവ് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.എന്നും വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന്റെ ഉരുക്കുകോട്ടയായി കരുതപ്പെട്ടിരുന്ന എം.ഡി.കോളേജില്‍ എസ്.എഫ്.ഐ എതിരാളികളില്ലാത്ത പ്രസ്ഥാനമായി മാറുയതിനു പിന്നില്‍ സഖാവിന്റെ സംഘടനാ മികവും സൌമ്യമായ പെരുമാറ്റവും നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഒരു പരാതിയും കൂടാതെ ചെയ്തു തീര്‍ക്കുകയും എന്നാല്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും കാണിക്കാതിരുന്ന മാതൃകാ സഖാ‍വായിരുന്നു ബിജേഷ്. തന്റെ ജീവിത സഖിയെ കണ്ടെത്തിയതും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു.തൃശ്ശൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ യൂണിയന്‍ വൈസ് ചെയര്‍മാനും എസ്.എഫ്.ഐ.പ്രവര്‍ത്തകയുമായ സൌമ്യയെ രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനു ശേഷം മൂന്നുമാസം മുമ്പാണ് സഖാവ് ബിജേഷ് വിവാഹം കഴിച്ചത്.സഖാവ് ബിജേഷിനെ ഇല്ലായ്മ ചെയ്തുകൊണ്ട് സഖാവ് പ്രതിനിധാനം ചെയ്യുന്ന പുരോഗമന രാഷ്ട്രീയത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹമാണ് മതതീവ്രവാദികള്‍ക്കുള്ളത്.പ്രിയ സഖാവിന്റെ തീവ്ര വേദനകള്‍ക്കിടയിലും ബിജേഷിന്റെ സഖാക്കള്‍ക്ക് പ്രഖ്യാപിക്കാനുള്ളത് ഈ തിരിച്ചടികളേയും ഞങ്ങള്‍ അതിജീവിക്കുമെന്ന് തന്നെയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകളേയും കൊലമരങ്ങളേയും,ജന്മിമാരുടേയും കോണ്‍ഗ്രസ് മാടമ്പിമാരുടെയും ചോറ്റുപട്ടാളത്തെയും, ആര്‍.എസ്.എസ് കൊലക്കത്തിയേയും ഇടറാതെ,പതറാതെ പ്രതിരോധിച്ച പുരോഗമന പ്രസ്ഥാനം എന്‍.ഡി.എഫിനെ പോലുള്ള മതതീവ്രവാദികളുടെ മുന്നിലും മുട്ടുമടക്കാതെ മുന്നോട്ട് പോവുക തന്നെ ചെയ്യും.പ്രിയ സഖാവിന്റെ ദീപ്തമായ സ്മരണകള്‍ നെഞ്ചില്‍ കെടാതെ സൂക്ഷിച്ച് കൊണ്ട് വര്‍ഗ്ഗീയതയുടെയും വിഭാഗീയതയുടെയും പ്രതിലൊമ രാഷ്ട്രീയത്തെ ഈ മണ്ണില്‍ അരങ്ങുറപ്പിക്കാന്‍ അനുവദിക്കില്ലാ എന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment